ഉള്ള്യേരി: മുന്നണികളെ അമ്പരപ്പിച്ച്  വോട്ടര്‍മാര്‍

ഉള്ള്യേരി: ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പുഫലം ഇരു മുന്നണികള്‍ക്കും അപ്രതീക്ഷിതം. സി.പി.എമ്മിന്‍െറ ഉരുക്കുകോട്ടകളില്‍നിന്ന് ആറു സീറ്റുകള്‍ പിടിച്ചടക്കിയ അമ്പരപ്പില്‍നിന്ന് യു.ഡി.എഫും കൈപ്പിടിയില്‍നിന്ന് വിട്ടുപോകുമായിരുന്ന ഭരണം നിലനിര്‍ത്താന്‍ കഴിഞ്ഞെങ്കിലും പാര്‍ട്ടി ശക്തികേന്ദ്രങ്ങളില്‍ വന്ന തോല്‍വിയുടെ ഞെട്ടലില്‍നിന്ന് ഇടതുമുന്നണിയും മോചിതരായിട്ടില്ല. ആറാം വാര്‍ഡില്‍ ജയിച്ചുകയറി പഞ്ചായത്തില്‍ അക്കൗണ്ട് തുറക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്ന ബി.ജെ.പിയും പരാജയ കാരണങ്ങള്‍ തിരയുകയാണ്. 17 വോട്ടിനാണ് ഇവിടെ ബി.ജെ.പി സ്ഥാനാര്‍ഥി പരാജയപ്പെട്ടത്. മൂന്നു വാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്ത് എത്താന്‍ കഴിഞ്ഞ ബി.ജെ.പിക്ക് പഞ്ചായത്തില്‍ മൊത്തം 2631 വോട്ടുകള്‍ നേടാന്‍ കഴിഞ്ഞു. എല്‍.ഡി.എഫിന് 9861 വോട്ടും യു.ഡി.എഫിന് 8584 വോട്ടും ലഭിച്ചു.
പത്രികസമര്‍പ്പണത്തിന്‍െറ അവസാന മണിക്കൂറുകള്‍ വരെ പരസ്പരം പോരടിച്ചുനിന്ന കോണ്‍ഗ്രസ്, ലീഗ് നേതൃത്വമാണ് ഭരണമാറ്റത്തിനുള്ള പഞ്ചായത്തിലെ സാധ്യതകള്‍ കളഞ്ഞുകുളിച്ചതെന്ന് യു.ഡി.എഫ് അണികള്‍ പരസ്യമായി പ്രതികരിച്ചുതുടങ്ങിയിട്ടുണ്ട്. 
സ്വതവേ ദുര്‍ബലമായ യു.ഡി.എഫ് നേതൃത്വം വളരെ വൈകിയാണ് തെരഞ്ഞെടുപ്പു രംഗത്ത് സജീവമായത്. എന്നിട്ടും പഞ്ചായത്തില്‍ എട്ടു സീറ്റുകള്‍ നേടാന്‍ കഴിഞ്ഞു. 15ാം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി 14 വോട്ടിനാണ് പരാജയപ്പെട്ടത്. കോണ്‍ഗ്രസിലെ ചിലര്‍ തന്നെ പരാജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതായി ആരോപണമുയര്‍ന്നിട്ടുണ്ട്. വിജയപ്രതീക്ഷ ഉണ്ടായിരുന്ന അഞ്ചാം വാര്‍ഡില്‍ 45 വോട്ടിനാണ് തോറ്റത്. 
യു.ഡി.എഫിന്‍െറ സിറ്റിങ് സീറ്റായ ഏഴാം വാര്‍ഡില്‍ കോണ്‍ഗ്രസ് റെബല്‍ മത്സരരംഗത്ത് ഉറച്ചുനിന്നതോടെ  ലീഗിലെ പാറക്കല്‍ അബുഹാജി നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയിട്ടും കോണ്‍ഗ്രസിലെ ചിലരുടെ മൗനാനുവാദം റെബല്‍ സ്ഥാനാര്‍ഥിക്ക് ലഭിച്ചതായി ലീഗ് കേന്ദ്രങ്ങളില്‍ പരാതി ഉയര്‍ന്നിട്ടുണ്ട്. അല്‍പം സൂക്ഷ്മത കാണിച്ചിരുന്നെങ്കില്‍ രണ്ടു സീറ്റുകള്‍ കൂടി നേടി ചരിത്രത്തില്‍ ആദ്യമായി പഞ്ചായത്ത് ഭരിക്കാന്‍ യു.ഡി.എഫിന് കഴിയുമായിരുന്നു.
19 വാര്‍ഡിലും പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച സി.പി.എമ്മിന് കനത്ത തിരിച്ചടിയാണ് ചില വാര്‍ഡുകളില്‍ ഉണ്ടായത്. പാര്‍ട്ടി ശക്തികേന്ദ്രങ്ങളായ കക്കഞ്ചേരി, കൊയക്കാട് ഒന്ന്, രണ്ട് വാര്‍ഡുകളില്‍ അപ്രതീക്ഷിത പരാജയമാണ് സംഭവിച്ചത്. യു.ഡി.എഫിന്‍െറ ഒരുസീറ്റ് തിരിച്ചുപിടിച്ചെങ്കിലും പകരം ആറെണ്ണം നഷ്ടമായി. ചില വാര്‍ഡുകളിലെ ഭൂരിപക്ഷത്തിലും ഗണ്യമായ കുറവുണ്ടായി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷമുണ്ടായിരുന്ന പൊയിലുങ്കല്‍താഴ 13ാം വാര്‍ഡില്‍ ഭൂരിപക്ഷം 39 ആയി കുറഞ്ഞു. നൂറിലധികം വോട്ടിന്‍െറ ഭൂരിപക്ഷമുണ്ടായിരുന്ന 17ാം വാര്‍ഡില്‍  കനത്ത പോരാട്ടത്തിനൊടുവില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയോട് 94 വോട്ടിന് പരാജയപ്പെട്ടു. മനാട് 19ാം വാര്‍ഡ് 12 വോട്ടുകള്‍ക്ക് നഷ്ടപ്പെട്ടു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.